ആയിശാ (റ) യുടെ പുതപ്പ്
മദീനയിലെ മരം കോച്ചുന്ന ഒരു മഞ്ഞു കാലരാവ്. അതിശൈത്യത്തിൽ നിന്ന് രക്ഷ നേടാൻ പ്രവാചകൻ തന്റെ പ്രിയ പത്നി ആഇശാബീവിക്ക് മനോഹരമായൊരു പുതപ്പ് സമ്മാനമായി നല്കി. മദീന മുഴുവൻ തണുത്ത് വിറച്ച് നില്ക്കുന്ന ആ രാത്രികളിൽ ഒരു വീട്ടിൽ ഏറ്റവും അവശ്യമായി ഉണ്ടായിരിക്കേണ്ട ആ പുതപ്പിന്റെ മനോഹാരിതയും കൈത്തറിപ്പണികളും തിരിച്ചും മറിച്ചും ആസ്വദിച്ച് കൊണ്ടിരിക്കെ വീട്ട് വാതിൽക്കൽ ഒരു ശബ്ദം. ആരോ കതകിന് മുട്ടുന്നു. മാറോട് ചേർത്ത്പിടിച്ച പുതപ്പുമായി ആഇശാബീവി കതക് തുറന്നപ്പോൾ ഒരു ഫക്കീർ. അസഹനീയമായ തണുപ്പകറ്റാൻ ഒരു തുണിക്കഷ്ണമെങ്കിലും തരണമെന്ന് നബി പത്നിയോട് സങ്കടം പറഞ്ഞപ്പോൾ ഒന്നു മാലോചിക്കാതെ തനിക്കേറ്റവും ഇഷ്ടപ്പെട്ട സുന്ദരമായ ആ പുത്തൻ പുതപ്പ് ഫക്കീറിന് ദാനമായി നല്കി. ആഗതൻ സന്തോഷവാനായി മദീനാ തെരുവിലൂടെ നടന്ന് തുടങ്ങി. നിലാവെളിച്ചത്തിന്റെ മങ്ങിയ ശോഭയിൽ പുതപ്പ് നിവർത്തി നോക്കിയ ഫക്കീർ സ്തബ്ധനായി. ഒരു തുണിക്കഷ്ണത്തിന് പോയ എനിക്ക് ഇത്ര മനോഹരമായ പുതുപുത്തൻ പുതപ്പോ? അതെടുത്ത് പുതച്ച് തണുപ്പകറ്റി കിടന്നുറങ്ങാൻ അദ്ദേഹത്തിന്റെ മനസ്സനുവദിച്ചില്ല. കഠിനമായ തണുപ്പ് സഹിച്ച് നേരം വെളുപ്പിച്ചു. നേരം വെളുത്തപ്പോൾ മദീന സജീവമായി. സമർത്ഥനായ ആ ഫക്കീർ തന്റെ കയ്യിലുള്ള വിലപിടിച്ച പുതപ്പുമായി മദീനയിലെ മാർക്കറ്റിലെത്തി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. പ്രവാചക പത്നിയുടെ അതി മനോഹരമായ പുതപ്പ് വിൽപനക്ക്... ആളുകൾ തടിച്ച് കൂടി. ആൾകൂട്ടത്തിൽ പലരും സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ നല്ല വില പറഞ്ഞ് തുടങ്ങി. മാർക്കറ്റിൽ വലിയ ചർച്ചയായി. മദീന മുഴുവൻ വാർത്ത പരന്നു . ഇതറിഞ്ഞ ഒരു അന്ധനായ സ്വഹാബി തന്റെ അടിമയുടെ കയ്യിൽ ഭീമമായ ഒരു പണക്കിഴി ഏല്പിച്ച് പറഞ്ഞു. ആ പുതപ്പ് എന്റെ മുന്നിലെത്തിച്ചാൽ നീ സ്വതന്ത്രനാണ്. അടിമത്തത്തിൽ നിന്ന് മോചനം നേടാൻ ദിവാസ്വപ്നങ്ങൾ കണ്ട് നാളുകളെണ്ണിയ ആ അടിമ പണസഞ്ചിയും പിടിച്ച് മദീനയിലേക്ക് കുതിച്ചു. ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി ഫക്കീറിന്റെ മുമ്പിൽ പണമേൽപ്പിച്ച് പുതപ്പുമെടുത്ത് യജമാനന്റെ വീട്ടിലെത്തി. അന്ധനായ സ്വഹാബി തന്റെ അടിമയെ ഉടൻ മോചിതനാക്കി. പ്രവാചകനെ അതിരറ്റ് സ്നേഹിച്ച അന്ധനായ ആ അനുരാഗി അല്ലാഹുവിന്റെ നാമത്തിൽ പുതപ്പെടുത്ത് മുഖത്തിട്ടു് തന്റെ കാഴ്ച ശക്തി തിരിച്ച് കിട്ടാൻ പ്രാത്ഥിച്ചു. അത്ഭുതം. അദ്ദേഹത്തിന് കാഴ്ച തിരിച്ച് കിട്ടി. മറ്റൊന്നുമാലോചിക്കാതെ അദ്ദേഹം പ്രവാചകനെ കാണാൻ നബി വീട്ടിലേക്ക് ഓടി. കയ്യിൽ ഒരു സമ്മാനമായി ആ പുതപ്പും. പ്രവാചകനെ കെട്ടിപ്പിടിച്ചു. മനോഹരമായ ആ പുതപ്പ് നബിയെ ഏല്പിച്ച് തിരിച്ച് പോന്നു. ആഗതൻ പോയപ്പോൾ പ്രവാചകൻ ചിരിക്കാൻ തുടങ്ങി. കാരണമന്വേശിച്ച് വന്ന ആഇശാ ബീവിയോട് ആഗതൻ കൊണ്ട് വന്ന വസ്ത്രം നോക്കാൻ പറഞ്ഞു. ആഇശാ ആവേശത്തോടെ നോക്കിയപ്പോൾ അൽഭുത സ്തബ്ധയായി. അറിയാതെ ചിരിക്കാൻ തുടങ്ങി. നിഷ്കളങ്കയായ തന്റെ പ്രിയതമയുടെ നിസ്വാർത്ഥ ദാനശീലത്തെ പ്രോൽസാഹിപ്പിച്ച് കൊണ്ട് പ്രവാചകൻ പറഞ്ഞു. "ആഇശാ. ഇന്ന് നീ ഒരു ദരിദ്രനെ ധനികനാക്കി. ഒരു രോഗിയെ ആരോഗ്യവാനാക്കി. ഒരു അടിമയെ സ്വതന്ത്രനാക്കി."✍
صلوا على الحبيب....محمد...
صلى الله على محمد صلى الله عليه وسلم
Comments
Post a Comment