അറവ്
അറവ് സംബന്ധമായ മസ്അലകൾ.
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേണ്ടത്. ആട് എന്നതിൽ നെയ്യാട്,
കോലാട് തുടങ്ങിയവയെല്ലാം ഉൾപ്പെടും.
പക്ഷേ,
നെയ്യാടിന് ഒരു വയസ്സും കോലാടിന് രണ്ടു വയസ്സും പ്രായമാണ് വേണ്ടത്. മാട് എന്നതിൽ കാള, പശു, പോത്ത്, എരുമ, എന്നിവ ഉൾപ്പെടും.
ഇതിന്ന് രണ്ടു വയസ്സു പൂർത്തിയാകണം.
ഒട്ടകമാണെങ്കിൽ അഞ്ച് വയസ്സുതന്നെ പൂർത്തിയാകേണ്ടുതുണ്ട്.
ഈ അറ വു കഴിവുള്ളവർക്ക് ശക്തമായ സുന്നത്താണ്. സ്വതന്ത്രരായ മുസ്ലിമിനാണ് അറവ് സുന്നത്ത്. പ്രായപൂർത്തിയും ബുദ്ധിയും ഉള്ളതോടൊപ്പം വിവേകിയും ആയിരിക്കണം. അറവുകാർക്കു വേണ്ട അഞ്ച് നിബന്ധനയത്രെ ഇത്.
ഉളുഹിയ്യത്തിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകിൽഅറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കിൽ ഉളുഹിയ്യത്തിനുവേണ്ടി മൃഗത്തെ നിർണയിക്കുമ്പോൾ നിയ്യത്ത് ചെയ്താലും മതി. നിയ്യത്തിന്റെ കാര്യം പറയുമ്പോൾ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായൊരു വസ്തുത ഉണ്ട്.
നിയ്യത്ത് ഹൃ ദയം കൊണ്ടാകലാണ് നിർബന്ധം. എന്നാൽ നാവുകൊണ്ടുച്ചരിക്കൽ സുന്നത്താണ്. ‘സുന്നത്തായ ഉളുഹിയ്യത്തിനെ ഞാൻ കരുതി’
അല്ലെങ്കിൽ ‘ഉളുഹിയ്യത്തെന്ന സുന്നത്തിനെ ഞാൻ വീട്ടുന്നു’ എന്നോ കരുതുക. ഇതിനെ ഞാൻ ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യതാണ് എന്നീ പ്രയോഗങ്ങൾ കാരണത്താൽ അതിനെ അറുക്കൽ നിർബന്ധമായിത്തീരും. അങ്ങനെ വന്നാൽ അതിൽ നിന്നു മൂന്നിലൊന്നെടുക്കാനോ അവൻ ഭക്ഷിക്കാനോ പാടില്ല.
ഇത് സാധാരണക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട മസ്അലയാണ്. അഥവാ ‘സുന്നത്തായ ഉളഹിയ്യത്തെന്ന്’ തന്നെ കരുതണം. വെറും ഉളുഹിയ്യത്തെന്ന് കരുതിയാൽ പോരാ.
നേരത്തേ തന്നെ ഉളുഹിയ്യത്തിന് നേർച്ചയാക്കിയതാണെങ്കിൽ പിന്നീട് നിയ്യത്ത് ആവശ്യമില്ല. നിയ്യത്ത് നേർച്ചയിൽ വന്നതുകൊണ്ടാണ് ആവശ്യമില്ലെന്ന് പറയുന്നത്.
നാലുദിവസമാണ് ഉളുഹിയ്യത്ത് നിർവ ഹിക്കാൻ നിശ്ചയിക്കപ്പെട്ടത്. ബലിപെരുന്നാളും തൊട്ടടുത്ത അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും. ബലിപെരുന്നാൾ ദിവസം രാവിലെ സൂര്യനുദിച്ച ശേഷം രണ്ട് റക്അത്ത് നിസ്കാരത്തിന്റെയും രണ്ട് നേരിയ ഖുത്വുബയുടെയും സമയം കഴിഞ്ഞ ശേഷമാണ് അറവ് നല്ലത്. അന്നേദിവസം സൂര്യനുദിച്ചതോടെ ഉളുഹിയ്യത്തറവിനു വിരോധമില്ല. പക്ഷേ, സൂര്യനുദിച്ചുയർന്ന ശേഷമാണ് നല്ലത്. മിൻഹാജിലും മറ്റും ഇതാണ് പറയുന്നത്. നാലാം ദിവസം മഗ്രിബ് വരെ അറവിന്റെ സമയമാണ്. ഈ നാല് ദിവസത്തിനിടയിൽ എപ്പോൾ വേണമെങ്കിലും അറക്കാവുന്നതാണ്. അറവ് രാത്രി നടത്താമെങ്കിലും അത് കറാഹത്താണ്. അതിനാൽ പകൽ അറവ് നടത്തലാണ് ഏറ്റവും നല്ലത്. ഈ നിശ്ചിത സമയത്തിന് മുമ്പോ ശേഷമോ അറവ് നടത്തിയാൽ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. എന്നാൽ നിർബന്ധമായ ഉളുഹിയ്യത്ത് ഈ സമയത്തറുത്തിട്ടില്ലെങ്കിലും അത് ഉടനെ അറുക്കേണ്ടതാണ്. അത് ഖളാആയിത്തീരും.
പാലിക്കേണ്ട ചില മര്യാദകൾ:
ഉളുഹിയ്യത്തറവ് ദ്ദേശിച്ചവർ ദുൽഹജ്ജ് മാസം പിറന്നാൽ അറവ് നടത്തുന്നത് വരെ ശരീരത്തിൽ നിന്നു നഖം, മുടി മുതലായവ നീക്കൽ കറാഹത്താണ്. അഥവാ ഇവ നീക്കാതിരിക്കുകയാണ് വേണ്ടത്. സ്വന്തം അറക്കാൻ കഴിയുന്നവർ അങ്ങനെ ചെയ്യലാണ് സുന്നത്ത്. നബി(സ്വ) ഇപ്രകാരം തിരുകരം കൊണ്ട് അറുത്ത് നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അറുക്കുമ്പോൾ ബിസ്മിയും തക്ബീറും ചൊല്ലൽ സുന്നത്താണ്. സ്ത്രീകളും അറുക്കാൻ കഴിവില്ലാത്തവരും യോഗ്യരായവരെ ഉത്തരവാദിത്തപ്പെടുത്തലാണ് സുന്നത്ത്. അറവ് സമയത്ത് ഏൽപ്പിച്ചവർ സ്ഥലത്തുണ്ടായിരിക്കൽ സുന്നത്താണെന്ന കാര്യം നാം വിസ്മരിക്കരുത്. അറുക്കുന്ന മൃഗത്തിനു പോഷകാഹാരങ്ങൾ നൽകി വളർത്തുക.
അതിനു താമസിക്കാനുള്ള സ്ഥലം സൗകര്യം ചെയ്തുകൊടുക്കുക. അറവുസമയത്ത് മൃഗത്തെ ഖിബ്ലക്കഭിമുഖമായി കിടത്തുക,
അറക്കുന്നവർ ഖിബ്ലയിലേക്ക് തിരിഞ്ഞുനിൽക്കുക.
അറവു സമയത്ത് ബിസ്മി, സ്വലാത്ത്, സലാം എന്നിവ ചൊല്ലുക, അറവിനുശേഷം ‘അല്ലാഹുമ്മ ഹാദാ മിൻക വഇലൈക ഫതഖബ്ബൽ മിന്നീ’ എന്ന് ചൊല്ലുക തുടങ്ങിയവ സുന്നത്താണ്. മാട്, ഒട്ടകം എന്നിവയിൽ ഏഴു പേർ പങ്കാളികളാകാവുന്നതാണ്. എന്നാൽ ആട് ഒരാൾക്ക് മാത്രമേ പറ്റുകയുള്ളൂ. പോരായ്മ ഉള്ള മൃഗങ്ങളെ അറവിൽനിന്നൊഴിവാക്കണം. മജ്ജ പോയി മെലിഞ്ഞൊട്ടിയതും ചെവിയോ വാലോ അൽപ്പം പോയതും മതിയാകില്ല. മുടന്തുള്ളതും വ്യക്തമായ രോഗമുള്ളതും ഈ അറവിനു പറ്റില്ല. കാഴ്ചയില്ലാത്തതും ഇപ്രകാരം തന്നെ. ഗർഭമുള്ള മൃഗങ്ങളും അറവിനു പറ്റില്ലെന്നാണ് കർമശാസ്ത്ര പണ്ഢിതരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
എന്നാൽ ഇത്തരം പോരായ്മയുള്ള മൃഗത്തെയോ പ്രായം തികയാത്തതിനെയോ ആരെങ്കിലും നേർച്ചയാക്കിയാൽ അതിനെത്തന്നെ അറുക്കൽ നിർബന്ധമാണ്.
ഉളുഹിയ്യത്തിനിതു പറ്റില്ലെന്നു നാം മനസ്സിലാക്കണം. അറക്കേണ്ടത് ഉളുഹിയ്യത്തിന്റെ സമയത്തുതന്നെ ആകേണ്ടതും മറ്റെല്ലാ കാര്യങ്ങളും സാക്ഷാൽ ഉളുഹിയ്യത്തിന്റേതാണെന്നും മറക്കാതിരിക്കുക. നേർച്ചയാക്കിയ ഉളുഹിയ്യത്തിന്റെ മാംസം ഭക്ഷിക്കൽ അവന്ന് ഹറാമാണ്. അത് മുഴുവനും മറ്റുള്ളവർക്ക് ദാനം ചെയ്യണം. സുന്നതായ ഉളുഹിയ്യത്തിന്റെ മാംസം ധർമ്മം ചെയ്യൽ സുന്നത്താണ്. അത് ഒരാൾക്ക് മാത്രം കൊടുത്താലും മതിയാകും. ബറകതിനു ഭക്ഷിക്കാൻ അൽപ്പമെടുത്ത് ബാക്കിയുള്ളത് മുഴുവനും ധർമ്മം ചെയ്യലാണ് ഏറ്റവും നല്ലതെന്ന് കർമ്മശാസ്ത്ര പണ്ഡിതർ പറയുന്നു. അറവുകാർ മൂന്നിലൊന്ന് തന്നെ എടുക്കേണ്ടതില്ലെന്ന വസ്തുതയും സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ.
മൃഗത്തിന്റെതോൽ സ്വന്തം ഉപയോഗത്തിനെടുക്കുന്നത് കൊണ്ട് വിരോധമില്ല. എന്നാൽ അത് വിറ്റ് പണിക്കു കൂലി കൊടുക്കാൻ പറ്റില്ല.
അത് ധർമ്മം ചെയ്യലാണ് ഏറ്റവും നല്ലത്. മുതലാളിമാർക്ക് ഉളൂഹിയ്യത്തിന്റെ മാംസം കൊടുക്കുന്നത് കൊണ്ട് വിരോധമില്ല. അവർക്ക് ക്രയവിക്രയത്തിനു അഥവാ വിൽപ്പന നടത്താനോ മറ്റോ കൊടുക്കാൻ പറ്റില്ല.
Comments
Post a Comment