റംസാൻ
റമദാന്‍ നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്ന മാസമാണ്. വിശ്വാസികള്‍ക്ക് ലഭിക്കുന്ന അമൂല്യമായ അവസരം. ഭയന്നിരിക്കുകയാണ് നാം. അല്ലാഹുവിന്റെ പരലോക വിചാരണക്ക് ശേഷം കത്തിയാളുന്ന നരകാഗ്നിയിലേക്ക് വീഴുമോ എന്ന ഭയം വിശ്വാസികള്‍ക്ക് ഉണ്ടാവുക സ്വാഭാവികമാണ്. നമുക്ക് മുന്പില്‍ ആ നരകം എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടാനുതകുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ അല്ലാഹു ഇതാ ഒരു വിശുദ്ധ മാസം മുഴുവന്‍ ഏല്‍പ്പിച്ചു തരുകയാണ്. എണ്ണിയാല്‍ തീരാത്ത പാപങ്ങള്‍!!! ചെളിപിടിച്ച അവയവങ്ങള്‍, അനുസരണ കേടുകള്‍, നിഷിദ്ധ ബന്ധങ്ങള്‍, നിഷിദ്ധമായ സമ്പാദ്യങ്ങള്‍, അരുതാത്ത വാക്കുകള്‍, നോക്കുകള്‍, ബന്ധവിച്ചേദങ്ങള്‍, ഇങ്ങനെ ഒരുപാടു ഒരുപാട് പാപങ്ങള്‍…. മുസ്ലിമായി ജീവിക്കവേ തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന അരുതായ്മകള്‍ ഈ ലോക ജീവിത വിടും മുമ്പേ പൊറുക്കപ്പെടണം. സ്വര്‍ഗ്ഗമണയാന്‍, നരകമകലാന്‍ എങ്കിലേ നമ്മുക്കാകൂ. അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തില്‍ പ്രതീക്ഷവെച്ചു കഴിഞ്ഞു കൂടുന്ന നമ്മുക്ക് മാപ്പിനു വേണ്ടി കയ്യുയര്‍ത്തുകയല്ലാതെ നിവൃത്തിയില്ല അല്ലഹുവല്ലാതെ മറ്റാരുണ്ട് നമ്മുക്ക് മാപ്പ് നല്‍കാന്‍ .
പിശാചുക്കള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെടുന്ന മാസമാണ് റമദാന്‍. മനുഷ്യനെ പിഴപ്പിക്കുമെന്നും നരകത്തിലെത്തിക്കുമെന്നും സ്രഷ്ടാവിന്റെ മുന്നില്‍ വെച്ച് ശപഥം ചെയ്യാന്‍ ധാര്‍ഷ്ട്യം കാണിച്ചവനാണ് ശൈത്വാന്‍. അതുകൊണ്ട് തന്നെ, തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക (ഫാത്വിര്‍:6) എന്ന്‍ അല്ലാഹു നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. ആ പിശാചും കൂട്ടരും ഒരു മാസക്കാലം ചങ്ങലക്കിടപ്പെടുക എന്ന് പറഞ്ഞാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്ത തന്നെയാണ്! കണ്ണുതെറ്റിയാല്‍ നമ്മെ കബളിപ്പിക്കാന്‍ കാത്തിരിക്കുന്നവാനാണ് പിശാച്. കഴിഞ്ഞ ആയുസ്സിനിടയില്‍ എത്രവട്ടം നാമവന്റെ ചതിയില്‍ പെട്ടുപോയിരിക്കുന്നു. നമസ്കാരത്തില്‍ കൃത്യനിഷ്ഠ കാണിക്കാതെ, പള്ളികളില്‍ ജമാഅത്തിനെത്താതെ, കച്ചവടത്തില്‍ സത്യസന്ധത കാണിക്കാതെ, ഉദ്യോഗരംഗങ്ങളില്‍ സൂക്ഷ്മത പുലര്‍ത്താതെ, ധാര്‍മ്മിക മേഖലിയില്‍ അതിരുകള്‍ നോക്കാതെ, ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാതെ ജീവിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി വന്നു ഭവിച്ചിട്ടുണ്ട്.റമദാനിലെ മേല്‍ സൂചിത സത്യങ്ങളിലേക്ക് നബി(സ) വെളിച്ചം പകരുന്നത് കാണുക: അബൂഹുറൈറ (റ) നിവേദനം. നബി (സ) അരുളി: റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാച്ചുക്കളെല്ലാം ചങ്ങലകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും (ബുഖാരി)റമദാന്‍ വ്രതശുദ്ധിയുടെ കാലം. വ്രതമാകട്ടെ അതിമഹത്തായ ആരാധനയും. വ്രതം എനിക്ക് മാത്രമുള്ളതാണെന്ന് പടച്ചവനരുളിയിട്ടുണ്ട്. സകല ആരാധനകളും അവനുള്ളതുത്തന്നെ. അവന്‍ തന്നെയാണ് സകലതിനും പ്രതിഫലം നല്‍കുന്നതും. എന്നിട്ട് പോലും അവന്‍ പറഞ്ഞു: നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് നോമ്പ്കാരന് പ്രതിഫലം നല്‍കുന്നത് (ബുഖാരി, മുസ്ലിം) അല്ലാഹുവിങ്കല്‍ നോമ്പിനുള്ള മഹത്വമാണ് ഈ പ്രഖ്യാപനത്തിലൂടെ നമ്മുക്ക് ബോധ്യപ്പെടുന്നത്. നോമ്പ്കാരന്‍ പരലോകത്ത് ആദരവോടെയാണ് സ്വീകരിക്കപ്പെടുക. അവര്‍ക്ക് മാത്രമായി റയ്യാന്‍ എന്ന പേരുള്ള ഒരു കവാടം സ്വര്‍ഗപ്രവേശനത്തിന് തയ്യാറാക്കി വെച്ചിട്ടുണ്ട് എന്ന്‍ പ്രവാചകന്‍ (സ) അരുളിയിട്ടുണ്ട്.റമദാന്‍ ദികറുകളുടെ, ദാനധര്‍മ്മങ്ങളുടെ, സദുപദേശങ്ങളുടെ മാസമാണ്. ഇതില്‍ മനസ്സുകള്‍ വിമലീകരിക്കപ്പെടണം. വിശ്വാസത്തില്‍ വര്‍ദ്ധനവ് ഉണ്ടാകണം. പാപകര്‍മ്മങ്ങളില്‍ നിന്ന അകലാനുള്ള ആത്മസ്ഥൈര്യം നേടണം. നല്ല നാക്കും, വാക്കും, നോക്കുമൊക്കെ ലഭിക്കാനാകണം. ബന്ധങ്ങള്‍ കൂട്ടിയിണക്കപ്പെടണം. ശത്രുതകള്‍ മാറ്റി വെച്ച് സഹോദരങ്ങള്‍ക്ക് വിട്ടുവീഴ്ച നല്‍കാന്‍ സാധിക്കണം. അതിന് ആദ്യം വേണ്ടത് സ്വയം മാറാന്‍ മനസ്സ് കാട്ടുക എന്നതാണ്. അല്ലാഹു പറഞ്ഞു: ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. (റ’അദ്:11)
കടപ്പാട്ഹസ്സൻ പൊന്നാനി
Comments
Post a Comment